ഇഡി കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ഡൽഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇഡിക്കെതിരെ ആഞ്ഞടിക്കുന്നു. അഭിഭാഷകനെ മറികടന്ന് ഇഡിക്കെതിരെ നേരിട്ട് തന്നെയാണ് കെജ്രിവാളിന്റെ പോര്.
തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള് അറിയിക്കുകയായിരുന്നു.
എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള് കോടതിയില്‍ പറഞ്ഞു.
200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാള് ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്രിവാള് തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാള് ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
ഇതിനിടെ കെജ്രിവാളിന് സമയപരിധിയുണ്ട് സംസാരിക്കാനെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഇന്നും ജാമ്യം കിട്ടിയില്ലെങ്കില്‍ റിമാൻഡില്‍ വിട്ടേക്കാം. അതല്ലെങ്കില്‍ വീണ്ടും ഇ.ഡി കസ്റ്റഡിയില്‍ വിടാം.