ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാത്തിൽ കുടുങ്ങിക്കിടക്കുന്ന 3 പേർക്കായി തിരച്ചിൽ തുടരുന്നു. ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ 5 തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. പരുക്കേറ്റവർ ജോഷിമഠ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
കരസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മന ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. 6 ഹെലികോപ്റ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രത്യേക റഡാറുകൾ, ഡ്രോണുകൾ, നായ്ക്കൾ എന്നിവയും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയും കാരണം രക്ഷാപ്രവർത്തനം ഇന്നലെ രാത്രി നിർത്തിവച്ചിരുന്നു.
ചമോലി ജില്ലയിലെ മനായിൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിനു സമീപം, ബദരീനാഥ് ധാമിനു 3 കിലോമീറ്റർ അകലെയായാണു ഹിമപാതം ഉണ്ടായത്. റോഡ് നിർമാണ തൊഴിലാളികളാണ് ഹിമപാതത്തിൽപ്പെട്ടത്.