സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). ഇനി ഡൽഹിയിൽ സൗരഭ് ഭരദ്വാജും പഞ്ചാബിൽ മനീഷ് സിസോദിയയുമാണു പാർട്ടിയെ നയിക്കുക. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു പിന്നാലെയാണ് എഎപിയിലെ അഴിച്ചുപണി.
ഗുജറാത്തിൽ ഗോപാൽ റായ്, ഗോവയിൽ പങ്കജ് ഗുപ്ത, ഛത്തീസ്ഗഡിൽ സന്ദീപ് പഥക്, ജമ്മു കശ്മീരിൽ മെഹ്‌രാജ് മാലിക് എന്നിവർക്കാണു ചുമതല നൽകിയത്. ഡൽഹിയിൽ പാർട്ടി ശക്തിപ്പെടുത്തുമെന്നു സൗരഭ് ഭരദ്വാജ് പറഞ്ഞു. ‘‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 45.5 ശതമാനവും എഎപിക്ക് 43.5 ശതമാനവുമാണു വോട്ടുവിഹിതം. പകുതിയോളം ഡൽഹിക്കാർ എഎപിക്കാണു വോട്ട് ചെയ്തത്.’’– സൗരഭ് വ്യക്തമാക്കി. പഞ്ചാബ് ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നു മനീഷ് സിസോദിയ പറഞ്ഞു.
കഴിഞ്ഞ തവണ 62 സീറ്റുകളുമായി ഡൽഹി ഭരിച്ച എഎപി ഇത്തവണ 23 സീറ്റുകളിലേക്കാണ് ഒതുങ്ങിയത്. 27 വർഷത്തിനു ശേഷം ഡൽഹിയിൽ അധികാരം പിടിച്ച ബിജെപി 47 സീറ്റുകളുമായി വൻ വിജയം നേടി. ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ള നേതാക്കൾ തോറ്റതും എഎപിക്കു തിരിച്ചടിയായി.