ആധാറിനെതിരെ ആദ്യമായി കോടതിയെ സമീപിച്ച ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി അന്തരിച്ചു. ആധാറിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് പുട്ടസ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയുണ്ടായത്.
സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 98 വയസ്സായിരുന്നു. കര്‍ണാടക ഹൈകോടതി മുന്‍ ജഡ്ജിയാണ്. ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2012ലാണ് പുട്ടസ്വാമി സുപ്രീംകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്.
സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയെങ്കിലും പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. 1952ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്ത അദ്ദേഹം 1977 നവംബറില്‍ കര്‍ണാടക ഹൈകോടതി ജഡ്ജിയായി നിയമിതനായി. വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബംഗളൂരു ബെഞ്ചിന്റെ വൈസ് ചെയര്‍പേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.