അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്;സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്‌ അസംബന്ധ പരാമർശങ്ങള്‍ അനുവദിക്കില്ല: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം വേദം കേള്‍ക്കവെ ചെന്നൈ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്.

കേസിന്റെ എഫ്‌ഐആർ ചോർന്നത് പൊലീസിന്റെ കൈയില്‍ നിന്നെന്ന് കോടതി വിമർശിച്ചു. പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസില്‍ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നല്‍കിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയില്‍ പ്രതികരിച്ചു.

ക്യാമ്ബസില്‍ ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്ബസില്‍ കയറിയിറങ്ങുന്നു. എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം എന്നും കോടതി ചോദിച്ചു. സദാചാര പോലീസ് കളിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കുറിച്ച്‌ മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല.

പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവിടുന്നത് അവളുടെ അവകാശമാണ്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് സർവകലാശാലയ്ക്ക് പറയാനാകില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്‌ അസംബന്ധ പരാമർശങ്ങള്‍ അനുവദിക്കില്ലെന്നും കോടതി വാദം കേള്‍ക്കലിനിടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *