500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിയിച്ചിരിക്കുന്നത്. യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്. നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലുള്ളതാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളും ഇതേക്കുറിച്ച് ജാഗ്രത പാലിക്കണം. സംശയാസ്പദമായ നോട്ടുകൾ കണ്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.