ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ഉപരോധം നേരിടാൻ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. രാവിലെ ഒൻപതരയോടെ സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. റോഡില്‍ കിടന്നാണ് ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം.
ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകുന്നുണ്ട്. 36 ദിവസമായ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരം. അതേസമയം ഉപരോധം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ആശാ വർക്കർമാർക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് ഈ തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്ന ആരോപണവും ഉയരുന്നുണ്ട്. അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു.