മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയുടെ പേരിലാണ് നടപടി എടുത്തിരിക്കുന്നത്. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ വിവാദത്തിൽ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നൽകിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്. അതേസമയം സഞ്ജുവിന്റെ അച്ഛൻ സാംസണിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും കെസിഎ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ് കെ.സി.എയുടെ വിലയിരുത്തൽ. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡിയിലാണ് മുൻ അന്താരാഷ്ട്ര താരത്തെ വിലക്കാൻ തീരുമാനിച്ചതെന്ന് കെ.സി.എ വാർത്ത കുറിപ്പിൽ അറിയിച്ചു.
വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍ , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് അവര്‍ക്കെതിരെ നടപടികള്‍ തുടരേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, 24ന്യൂസ് ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും തീരുമാനിച്ചതായി കെ.സി.എ വാർത്ത കുറിപ്പിൽ പറഞ്ഞു.