വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്ത്. വഖഫിലെ ഉത്തരവ് ജനാധിപത്യത്തിന്‍റെയും ഭരണഘടന സംരക്ഷണത്തിന്‍റെയും വിജയമെന്ന് വേണുഗോപാൽ പറഞ്ഞു. പാർലമെന്‍റിൽ ഇൻഡ്യ മുന്നണി ഉയർത്തിയ ആശങ്കകൾ ശരിയാണെന്നാണ് സുപ്രിംകോടതി വിധിയിലൂടെ മനസിലാകുന്നത്. വഖഫ് ഭേദഗതി ബില്ലിനെ എതിർത്തവർ മുന്നോട്ടുവെച്ച പോയിന്‍റുകൾ കോടതിയും ചൂണ്ടിക്കാട്ടി.
ഹിന്ദു ക്ഷേത്രങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ വഖഫ് ബോർഡിലേക്ക് വരുമ്പോൾ ഭരണഘടനാപരമായി നിലനിൽക്കുമോ എന്ന ചോദ്യം സുപ്രീംകോടതിയും ആവർത്തിച്ചു. സംയുക്ത പാർലമെന്‍ററി സമിതിയെ നോക്കുകുത്തിയാക്കിയാണ് നിയമം പാർലമെന്‍റിൽ അവതരിപ്പിച്ചത്. ജെ.പി.സി പേരിൽ ഉണ്ടെന്ന് മാത്രമേ പറയാനാവൂ. പ്രതിപക്ഷം ഉന്നയിച്ച ഒരു കാര്യങ്ങളും പരിഗണിക്കാതെയാണ് പാർലമെന്‍റിൽ ബിൽ പാസാക്കിയത്. പാർലമെന്‍റിൽ പ്രതിപക്ഷം ഉയർത്തി കാണിച്ച കാര്യങ്ങളിൽ വിശാലമായ ചർച്ചക്കാണ് കോടതി വഴിയൊരുക്കിയതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ, അവരുടെ ആരാധനാ സ്വാതന്ത്രത്തിനെതിരായ, അവരുടെ സ്വത്തുവകകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിനെതിരായ ശക്തമായ ഭരണഘടനാ ലംഘനമാണ് വഖഫ് നിയമമെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. വഖഫ് നിയമം സംബന്ധിച്ച വിശാലമായ ചർച്ചകൾക്ക് സുപ്രീംകോടതി ഇടപെടൽ വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
കേരളത്തിൽ സംഘ്പരിവാറിന് വ്യത്യസ്തമായ അജണ്ടയാണുള്ളത്. മതവിദ്വേഷം വളർത്തി ബി.ജെ.പിയെ വളർത്തുകയാണ് അവരുടെ ലക്ഷ്യം. മുനമ്പം വിഷയത്തിലും അത് തന്നെയാണ് ഉണ്ടായത്. മുനമ്പത്തെ വിഷയം ചൂണ്ടിക്കാട്ടി ബി.ജെ.പി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഖഫ് നിയമത്തിന് എതിരാക്കി. കേരള സർക്കാരും മുനമ്പം വിഷയം പരിഹരിക്കാൻ ശ്രമിച്ചില്ല. തീർത്തും രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇ.ഡി നടപടി. കോൺഗ്രസ്, നിയമത്തിന്‍റെ വഴിയിലൂടെ ഇതിനെ നേരിടും. അന്യായമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ഇ.ഡിക്കെതിരെ നീങ്ങുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.