പഹൽഗാം ഭീകരാക്രമണത്തിൽ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു.ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടുതൽ പേരുടെ രേഖാചിത്രങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അധികൃതർ അറിയിച്ചു.
ഭീകരർക്കായി ശക്തമായ തിരച്ചിലാണ് പഹൽഗാം മേഖലയിൽ നടക്കുന്നത്.കൂടുതൽ മേഖലയിൽ തിരച്ചിൽ നടത്തുമെന്നും സുരക്ഷാസേന അറിയിച്ചു.പ്രദേശത്തെ ഹോട്ടലുകളും സിസിടിവികളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.ഏഴ് ഭീകരരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നാണ് സേന പുറത്ത് വിടുന്ന വിവരം.എൻഐഎ സംഘം ബൈസരൺ വാലിയിൽ എത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരരെന്ന് സൂചന. ഭീകരർക്കായി സൈന്യത്തിൻറെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കശ്മീരിലെ പഹൽഗാമിനടുത്തുള്ള ബൈസരനിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 28 പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്.രണ്ട് വിദേശികളും ഒരു മലയാളിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കാശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചു. സൗദിയിൽ നിന്നും മടങ്ങിയെത്തിയപ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി തുടങ്ങിയവരുമായി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര മന്ത്രിസഭായോഗവും ഇന്ന് ചേരും.