മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിൽ നടന്ന ഹിന്ദുത്വ അക്രമങ്ങളിൽ മഹാരാഷ്ട്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി രംഗത്ത്. അക്രമം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാരും രഹസ്യന്വേഷണ വിഭാഗവും പരാജയപ്പെട്ടെന്ന് ഉവൈസി കുറ്റപ്പെടുത്തുകയുണ്ടായി.
പ്രകോപനപരമായ പ്രസ്താവനകളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കഴിഞ്ഞ കുറേ ആഴ്ചകളായി നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന ഉത്തരവാദിത്തം പോലും അവർ തിരിച്ചറിയുന്നില്ല. മഹാരാഷ്ട്രയിൽ ഒരു പ്രത്യേക ചക്രവർത്തിയുടെ കോലം കത്തിച്ചുവെന്നും എന്നാൽ, ഒരു പ്രതികരണവും ബന്ധപ്പെട്ടവർ നടത്തിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
തുണിക്കഷണത്തിൽ ഖുർആൻ വാക്യങ്ങൾ എഴുതി കത്തിച്ചു. ഈ സംഭവത്തെ തുടർന്ന് ഹിന്ദുക്കളും മുസ് ലിംകളും ഡി.സി.പിയോട് പരാതിപ്പെട്ടു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അതിന് ശേഷമാണ് അക്രമം നടന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.