നഗ്പൂർ സംഘർഷത്തിൽ കലാപകാരികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ആവശ്യമെങ്കിൽ ബുൾഡോസർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വർഗീയ സംഘർഷം വിലയിരുത്താൻ നാഗ്പൂരിൽ എത്തിയതായിരുന്നു ഫഡ്‌നാവിസ്.
എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കലാപകാരികളിൽനിന്ന് ഈടാക്കുമെന്നും പണം നൽകിയില്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി വിൽക്കുമെന്നും ആവശ്യമുള്ളിടത്തെല്ലാം ബുൾഡോസറുകൾ നിരത്തിലിറക്കുമെന്നുമാണ് ഫഡ്‌നാവിസ് വ്യക്തമാക്കിയത്.
പോലീസിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ ഫഡ്‌നാവിസ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം പറഞ്ഞു. പോലീസിനെ ആക്രമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശനമായി നടപടിയെടുക്കുന്നതുവരെ ഞങ്ങളുടെ സർക്കാർ വിശ്രമിക്കില്ലെന്നും മാർച്ച് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാഗ്പൂർ സന്ദർശനം പദ്ധതി പ്രകാരം നടക്കുമെന്നും ഇരകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.