മുംബൈ : ഭീകരാക്രമണക്കേസിൽ പിടിയിലായ തഹാവൂർ റാണയുടെ ഇന്ത്യയിലെ ബന്ധങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. ഹെഡ് ലി ഇന്ത്യയിൽ എത്തിയപ്പോൾ സഹായം നൽകിയത് റാണ നിയോഗിച്ച ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണെന്നാണ് ഏജൻസി വ്യക്തമാക്കി. കൊച്ചിയിൽ നിന്ന്
എത്തിയ എൻഐഎ സംഘവും റാണയെ ചോദ്യം ചെയ്തു.
ഒരാഴ്ച്ചയായി എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച് പരാമവധി വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെ ഡ് ലി മുംബൈയിൽ എത്തിയത്. ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദ്ദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൌകര്യങ്ങൾ ഏർപ്പാടാക്കിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൌകര്യം കണ്ടെത്തി നൽകിയതും ഷെയ്ഖായിരുന്നു.
റാണയുടെ നിർദ്ദേശപ്രകാരമാണ് ഷെയ്ഖ് ഹെഡ്‌ലിയെ സ്വീകരിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു. എന്നാൽ റാണയുടെയും ഹെഡ്‌ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്നതിൽ ഏജൻസി വ്യക്തത നൽകിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയിൽ ഇല്ല. ഇയാൾ പിന്നീട് ഇന്ത്യ വിട്ടെന്നാണ് വിവരം.
കൂടാതെ ഹെഡ്‌ലിയുടെ ഇന്ത്യയിലെ മറ്റുയാത്രകളിൽ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നു. റാണയ്ക്ക് ഇന്ത്യയിൽ ഏതെങ്കിലും സംഘടനയായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ എന്നത് അറിയാനാണ് ശ്രമം. അതെസമയം കൊച്ചി എൻഐഎ യൂണിറ്റിലെ ഉദ്യോഗസ്ഥർ ദില്ലിയൽ എത്തി. ഡിഐജി, എസ്പി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥരാണെത്തിയത്. ഇവർ റാണയുടെ കൊച്ചി യാത്രയെ സംബന്ധിച്ച് കാര്യങ്ങൾ ചോദിച്ചറിയും.