തിരുവനന്തപുരത്ത് ചിക്കൻ കറിക്ക് ചൂട് കുറവാണെന്നതിന്‍റെ പേരിൽ ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമിച്ചു. സോഡാ കുപ്പിയെടുത്ത് തലക്കടിക്കുകയും ഹോട്ടലിന് പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. നെയ്യാറ്റിൻകര അമരവിളയിൽ കഴിഞ്ഞ ദിവസം രാത്രി പുഴയോരം എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലുടമ ദിലീപിനെ സംഘം കുപ്പി കൊണ്ട് തലക്കടിച്ച ശേഷം മാപ്പു പറയാനെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചു. ദിലീപ് വരാത്തതിനെ തുടർന്ന് പുറത്തേക്ക് വലിച്ചിറക്കി. ശേഷം ഹോട്ടലിന് മുന്നിലിട്ട് മർദിച്ചു. പരിക്കേറ്റ ദിലീപ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.