ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഇളവ് പിൻവലിച്ച് കേന്ദ്രസർക്കാർ. 2007 മുതലുള്ള ഉത്തരവാണ് പിൻവലിച്ചത്. മാർച്ച് 28 നാണ് ഉത്തരവ് പുറത്തിറക്കിയത്. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിരിക്കുന്നത്.
എന്തുകൊണ്ടാണ് ഉത്തരവ് പിൻവലിച്ചത് എന്നത് സംബന്ധിച്ച് കേന്ദ്രം കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. 2007 ൽ യുപിഎ സർക്കാരാണ് ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും മക്കൾക്കും കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഇളവുകൾ നൽകിയത്. പിന്നീട് 2014 ൽ സിഎഎസ്എഫ് അടക്കമുള്ള കൂടുതൽ സേനകളിലേക്ക് ഇത് വിപുലീകരിച്ചിരുന്നു. ഈ പ്രായപരിധി ഇളവ് 18 വർഷമായി തുടർന്ന് വരികയായിരുന്നു. ഇളവ് പിൻവലിക്കുന്നു എന്ന് മാത്രമാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.