ഗുജറാത്തിൽ നാലുവയസ്സുകാരിയെ തട്ടിയെടുത്ത് നരബലി നൽകി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ 42 വയസുള്ള ലാലാ ഭായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഛോട്ടാ ഉദേപൂരിലെ ബോദേലി ഗ്രാമത്തിൽ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെയും ഗ്രാമവാസികളുടെയും മുന്നിലാണ് കൊലപാതകം നടന്നത്. ലാലാ ഭായിയുടെ വീടിനോട് ചേർന്ന് ക്ഷേത്രമുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ഇയാൾ രക്തം ക്ഷേത്രത്തിന്‍റെ പടവുകളിൽ ഒഴിച്ചതായി അഡിഷണൽ പോലീസ് സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു.
പെൺകുട്ടിയുടെ മാതാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും ഒന്നരവയസുള്ള സഹോദരനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അടുക്കളയിലായിരുന്ന സമയം പ്രതി വീട്ടിനുള്ളിൽ കടന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് തന്‍റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമ്മ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പ്രതി മഴുകൊണ്ട് പെൺകുട്ടിയുടെ തലവെട്ടിമാറ്റിയ ശേഷം രക്തം ശേഖരിച്ച് ക്ഷേത്രത്തിനു മുന്നിൽ നിവേദ്യമായി വെച്ചെന്നാണ് പോലീസ് പറയുന്നത്.
നരബലിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസെന്ന് എ.എസ്.പി അഗർവാൾ വ്യക്തമാക്കി. വീട്ടിനോട് ചേർന്ന ക്ഷേത്രത്തിൽ നിന്നും പടികളിൽ നിന്നും രക്തം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മാത്രമല്ല പ്രതി മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള നരബലിയുടെ ഭാഗമായാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നതെന്ന് ബോദേലി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.