ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി വ്യാപക ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ. മേഖലയിൽ ഇന്നലെ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന് ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ് രൂപം നൽകി വരുന്നത്. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന് വ്യക്തമാക്കുന്ന യു.എസ് ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ് പുറത്തുവിട്ടു.
ഹമാസ് തങ്ങളെ വിട്ടയക്കാൻ തീരുമാനിച്ചെങ്കിലും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നിലപാട് എല്ലാ പ്രതീക്ഷയും തകർത്തതായി ഇഡാൻ അലക്സാണ്ടർ കുറ്റപ്പെടുത്തി. ബന്ദിമോചനത്തിന് ട്രംപ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദിമോചനത്തിന് താൻ ഒന്നും ചെയ്യുന്നല്ലെന്ന ആരോപണം നെതന്യാഹു തള്ളി. ഗസ്സയിൽ ഭക്ഷ്യ, മരുന്ന് ശേഖരം തീരുന്ന സാഹചര്യത്തിൽ ആയിരങ്ങൾ കടുത്ത പ്രതിസന്ധിയിലാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.