കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ടയിൽ ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. ലഹരി ഉപയോഗിക്കിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ് 27 വയസുള്ള ശശിയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പിടിയിലായത്. 89 മില്ലി ഗ്രാം എൽഎസ്‍ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടൽ നിന്ന് കണ്ടെടുത്തത്. ഉപയോഗശേഷം യുവാവ് ഹൈബ്രിഡ് കഞ്ചാവുകൾ കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചു. ഇത് ഉള്‍പ്പെടെയാണ് കണ്ടെത്തിയത്.
അതേസമയം ഉപയോഗിച്ച കഞ്ചാവുകളുടെ ആൽബം ഉണ്ടാക്കാൻ വേണ്ടിയാണ് കവറിലാക്കി സൂക്ഷിച്ചതെന്നാണ് യുവാവിന്‍റെ മൊഴിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ മുമ്പും എംഡിഎംഎ കേസുണ്ടെന്നും എക്സൈസ് പറഞ്ഞു. പാക്കറ്റുകളിലാക്കി സൂക്ഷിച്ച ഹൈബ്രിഡ് കഞ്ചാവുകളുടെ പേരുകളും പുറത്ത് എഴുതിയിട്ടുണ്ട്. മിഷിഗണ്‍, വൈറ്റ് ഹണ്ട്, ബ്ലാക്ക് ബെറി, കോപ്പര്‍ തുടങ്ങിയ ഏഴോളം പേരുകളാണ് ഒരോ പാക്കറ്റിലും എഴുതിയിരുന്നതെന്നും എക്സൈസ് പറഞ്ഞു. 89 മില്ലി ഗ്രാം എൽഎസ്ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവുകളുടെ വലിയ കളക്ഷനുമാണ് കണ്ടെടുത്തതെന്നും വളരെ വീര്യം കൂടിയ കഞ്ചാവാണിതെന്നും എക്സൈസ് പറഞ്ഞു. വിദേശത്ത് ലഭിക്കുന്ന ഹൈബ്രിഡ് കഞ്ചാവുകളുടെ കളക്ഷനാണ് സ്റ്റാമ്പ് കളക്ഷൻ പോലെ യുവാവ് സൂക്ഷിച്ചിരുന്നതെന്നും ഇത് എവിടെ നിന്ന് കിട്ടിയെന്ന കാര്യം അടക്കം പരിശോധിക്കുമെന്നും എക്സൈസ് പറഞ്ഞു.