കൊല്ലം നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ യുവതിയിൽനിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. വൈദ്യപരിശോധനയിലാണ് കണ്ടെത്തിയത്. ഇടവട്ടം സായിപംവീട്ടിൽ പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനിലാ രവീന്ദ്രനെ(34)യാണ് ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായി വെള്ളിയാഴ്ച പിടികൂടിയത്. ഇവരുടെ കാറിൽനിന്ന് 50 ഗ്രാം എംഡിഎംഎയായിരുന്നു പോലീസ് പിടിച്ചെടുത്തത്. തുടർന്നാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ശക്തികുളങ്ങര സ്റ്റേഷന് സമീപത്തുനിന്നാണ് അനില പിടിയിലായത്. കർണാടകയിൽനിന്നു കാറിൽ എംഡിഎംഎയുമായി വരികയായിരുന്നു ഇവർ. വൈകീട്ട് 5.30-ഓടെ നീണ്ടകര പാലത്തിനുസമീപത്ത് കാർ കണ്ടെങ്കിലും പോലീസ് കൈകാണിച്ചിട്ട് നിർത്താതെപോയി. തുടർന്ന് ആൽത്തറമൂട്ടിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനുസമീപത്ത് പോലീസ് വാഹനം ഉപയോഗിച്ച് കാർ തടഞ്ഞിടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടത്. കർണാടകയിൽനിന്ന് കൊല്ലം നഗരത്തിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്ന എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്. നഗരത്തിലെ കോളജുകളിലെ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗര പരിധിയിൽ വ്യാപക പരിശോധനയാണ് ആരംഭിച്ചത്.
ബൈംഗളൂരുവിൽനിന്ന് സ്വന്തം കാറിൽ ഒളിപ്പിച്ച് കടത്തുന്ന എംഡിഎംഎ ആവശ്യക്കാർക്ക് എത്തിച്ചുനൽകാറാണ് പതിവ്. നേരത്തേ 2021-ൽ കാക്കനാട് അപ്പാർട്മെന്റിൽനിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും എൽഎസ്ഡി സ്റ്റാംപുകളുമായി പിടിയിലായ കേസിൽ പ്രതിയാണ് ഇവർ. വെള്ളിയാഴ്ച രാവിലെമുതൽതന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. സിറ്റി പോലീസ് പരിധിയിൽ ഈമാസം മാത്രം വാണിജ്യ അളവിൽ എംഡിഎംഎ പിടികൂടുന്ന നാലാമത്തെ കേസാണിത്.