കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശനം നടത്തിയതിന് പിന്നാലെ ദുർഗാ ക്ഷേത്രം ഗംഗാ ജലം തളിച്ച് ശുദ്ധിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതിസ്ഥനിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
കനയ്യ ഇപ്പോൾ കുടിയേറ്റം നിർത്തൂ, ജോലി നൽകൂ എന്ന മുദ്രാവാക്യമുയർത്തി ബിഹാറിലുടനീളം റാലി നടത്തുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ബാൻഗാവിലെത്തുകയും പ്രദേശത്തെ ക്ഷേത്രം സന്ദർശിച്ചത്. മാത്രമല്ല ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
കനയ്യ മടങ്ങി പിറ്റേന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി ഈ മണ്ഡപത്തിൽ ഗംഗാജലം തളിച്ച് വൃത്തിയാക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പുതിയ വിവാദം ഉയർന്നിരിക്കുകയാണ്.
ആർ.എസ്.എസും ബി.ജെ.പിയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ എന്ന ചോദ്യവുമായാണ് കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത രംഗത്തെത്തിയത്. ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് തങ്ങൾക്കറിയണമെന്നും ബിജെപി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്നവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന പുതിയ തീവ്ര സംസ്കൃതവൽക്കരണ കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ എന്നും അദ്ദേഹം ചോദിച്ചു.