പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ വീട് തകർന്നതായും കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 10 പേർ കുടുംബാംഗങ്ങളും നാലുപേർ അടുത്ത അനുയായികളുമാണ്. പാർലമെന്റ് ഭീകരാക്രമണത്തിന്റെ തലവനാണ് മസ്ഊദ് അസ്ഹർ. ഇക്കാര്യം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മസ്ഊദ് അസ്ഹറിന്റെ മൂത്ത സഹോദരിയും അവരുടെ ഭർത്താവുമുണ്ടെന്ന് ബി.ബി.സി ഉർദു റിപ്പോർട്ട് ചെയ്തു. അനന്തരവും ഭാര്യയും കുട്ടികളുമടക്കം 10 പേരാണ് മരിച്ചത്.
ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.05നായിരുന്നു കരസേനയുടെ ആക്രമണം. പഹൽഗാമിൽ 26പേരുടെ ജീവനെടുത്ത ഭീകരരുടെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്. നാല് ജയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്.