ഹേമകമ്മിറ്റി റിപ്പോർട്ട്: നീക്കം ചെയ്ത 7 പേജുകൾ പുറത്തുവരുന്നതിൽ ആശങ്കയില്ല: സജി ചെറിയാൻ

 ഹേമകമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കോടതിയും കമ്മിഷനും പുറത്തുവിടാൻ പറഞ്ഞാൽ സർക്കാരിന് ഒരു എതിർപ്പുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി നൽകിയ ശുപാർശകൾ നടപ്പാക്കാനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. നിയമപരമായ കാര്യങ്ങൾ കോടതി പരിശോധിക്കുകയാണ്‌. റിപ്പോർട്ടിലെ നീക്കം ചെയ്തുവെന്ന് പറയുന്ന 7 പേജുകൾ പുറത്തുവരുന്നുവെന്നതിൽ സർക്കാരിന് ആശങ്കയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

‘‘സർക്കാർ എന്തിന് ഭയപ്പെടണം? എല്ലാ കാര്യങ്ങളും പുറത്തുവരണം. ആദ്യഘട്ടത്തിൽ മാധ്യമപ്രവർത്തകൻ തന്നെയാണ് ഒരുപാട് സംഭവങ്ങൾ ഉണ്ടെന്ന് പറഞ്ഞത്. നിലവിൽ പുറത്തുവിട്ടപ്പോൾ അതൊന്നും വന്നില്ല. റിപ്പോർട്ടിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് അറിയില്ല. ഞാൻ വായിച്ചിട്ടില്ല. ആരെങ്കിലും നിയമനടപടി സ്വീകരിച്ച് അത് പുറത്ത് കൊണ്ടുവരുന്നെങ്കിൽ അങ്ങനെ നടക്കട്ടെ. സർക്കാർ എന്തിന് പ്രതിരോധത്തിലാകണം’’– മന്ത്രി സജി ചെറിയാൻ ചോദിച്ചു.

കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യൂസിസി നൽകിയ അപ്പീലിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ ഒരു നടപടിയുണ്ടായിട്ടില്ല. സർക്കാർ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്. സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുണ്ടായിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *