ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മില്‍ എന്ത് വ്യത്യാസം?; വി.ഡി സതീശൻ

സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനിൽകുമാറിന്റെ പരാമർശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മിൽ എന്ത് വ്യത്യാസമെന്ന് വി.ഡി സതീശൻ ചോദിച്ചു. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം മൂലമാണെന്നായിരുന്നു കെ അനിൽകുമാറിന്റെ പരാമർശം.

ഒരാൾ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്‌നമായ കടന്നുകയറ്റമാണ്. സംഘപരിവാറിന് കീഴ്പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ഹിജാബ് നിരോധിച്ച ബി.ജെ.പി സർക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?

ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നിലപാടാണ് സി.പി.ഐ.എമ്മും പിണറായി സർക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമർശം വർഗീയകക്ഷികൾക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്.

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട്. ഇത് തന്നെയാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *