അരിവില കുതിച്ചുയരുന്നതിന് തടയിടാൻ നേരിട്ട് അരിവാങ്ങാൻ നീക്കം. ആന്ധ്ര സിവിൽ സപ്ലൈസിൽനിന്ന് അരി വാങ്ങും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അരിവില പിടിച്ചുനിർത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വർധിച്ചത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ അരിക്ക് 10 മുതൽ 15 രൂപ വരെയാണു വില വർധിച്ചത്. ബ്രാൻഡഡ് മട്ട അരിക്ക് 60–63 രൂപയാണു കിലോഗ്രാമിനു വില. ലൂസ് അരിക്കു വില അൽപം കുറയും.
ഒരു മാസം മുൻപു 40 രൂപയുണ്ടായിരുന്ന ജയ അരിക്ക് 55 രൂപയെത്തി. അടുത്ത ജനുവരി വരെ ഇൗ നില തുടരാൻ സാധ്യതയുണ്ടെന്നാണു വിപണിയിൽനിന്നുള്ള സൂചന. നെല്ല് ഉൽപാദന സംസ്ഥാനങ്ങളായ ആന്ധ്രയിലും കർണാടകയിലും ഉൽപാദനം കുറഞ്ഞതും പായ്ക്കറ്റ് അരിക്ക് 5% ജിഎസ്ടി ഏർപ്പെടുത്തിയതുമാണു വില പെട്ടെന്ന് ഉയരാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.