സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കാട്ടാന ആക്രമണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിലെന്ന് ഹൈക്കോടതി പറഞ്ഞു. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ലെന്നു പറഞ്ഞ കോടതി ജനങ്ങൾക്ക് പരാതികളും, നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണമെന്നും വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. വന്യമൃഗ ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും ഹൈകോടതി പറഞ്ഞു. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പകരമാകില്ലെന്നും കോടതി വ്യക്തമാക്കി.