കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും.
ജുവനൈൽ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷ എഴുതാൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.
അതേസമയം, ഷഹബാസിന്‍റെ മരണത്തിൽ എളേറ്റിൽ വട്ടോളി എംജെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മ് ഇസ്മായിൽ പ്രതികരിച്ചു.
ഷഹബാസ് അച്ചടക്കലംഘനം കാണിക്കുന്ന കുട്ടിയായിരുന്നില്ലെന്നും ഈ മാസം 13ന് സ്കൂളിൽ നടന്ന സെന്‍് ഓഫിൽ വിദ്യാർത്ഥികൾ യൂണിഫോമിലാണ് പങ്കെടുത്തത്. സെന്‍റ് ഓഫിന് ശേഷം വിദ്യാർത്ഥികളെ സ്കൂൾ ബസ്സിൽ തന്നെ വീട്ടിലെത്തിച്ചു.കുട്ടികൾ വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയിരുന്നു.കോരങ്ങാട് സ്കൂളിലെയും എംജെഎച്ച്എസ്എസിലെയും വിദ്യാർത്ഥികൾ തമ്മിൽ ഇതിനു മുൻപ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ അധ്യാപകർ കയറാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൊബൈൽ ഫോണുകൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വരാറില്ലെന്നും മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.