ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിലെത്തി. ചൊവ്വാഴ്ച രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെനിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഉച്ചതിരിഞ്ഞ് രണ്ടരക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ആശമാരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ചയാകും. സമരത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ഡൽഹിയിലെത്തിയ മന്ത്രി, നഡ്ഡയെ കാണാതെ മടങ്ങിയത് വിവാദമായിരുന്നു.
ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിയിലെത്തിയ വീണ, നഡ്ഡയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെന്റ് നടക്കുന്ന സമയമായതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന് രണ്ടു നിവേദനങ്ങൾ കേന്ദ്ര മന്ത്രിയുടെ ഓഫിസിലേക്ക് നൽകിയിരുന്നു. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം, 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർകോടും വയനാടും മെഡിക്കൽ കോളജിന് സഹായം നൽകണം തുടങ്ങിയവ ആയിരുന്നു നിവേദനങ്ങളിലെ ആവശ്യം.