കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ 20 കിലോ 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിത്.
കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32) ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്‌റഫ് ( 37 ) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടി.
കാസർകോഡ് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനിൽ വിൽപ്പനക്കായി കൊണ്ട് വന്ന മലാപ്പറമ്പ് ജംഗ്ഷനിൽ വച്ച് പിടികൂടിയത്. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത്. വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച എട്ട് ലക്ഷം രൂപയുടെ കഞ്ചാവാണ് ഡാൻസാഫും ചേവായൂർ പോലീസും സംയുക്തമായി പിടികൂടിയിരിക്കുന്നത്.