യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: വണ്ടി വാടകയ്ക്കെടുത്തത് എആർ ക്യാമ്പിലെ എസ്ഐ

പട്ടാപ്പകല്‍ ആലുവയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികള്‍ ഉപയോഗിച്ച വാഹനം പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐ വാടകയ്ക്ക് എടുത്തതായി പൊലീസ് കണ്ടെത്തി. കഴക്കൂട്ടം കണിയാപുരത്ത് വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഇന്ന് രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍പരിരസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

ആലുവയെ നടുക്കിയ തട്ടികൊണ്ടുപോകലില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികള്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കഠിനംകുളം പൊലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐ വാടകയ്ക്കെടുത്ത കാറാണെന്ന് മനസിലായത്.

ഇതോടെയാണ് ഇയാളെ വിളിച്ചുവരുത്തിയുള്ള അന്വേഷണം.യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല,. പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മാസ്ക് കൊണ്ട് മുഖം മറിച്ച നിലയിലാണ്. നാലുദിവസം മുന്‍പ് ആലുവയെ നടുക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി ഒടുവില്‍ ആലപ്പുഴയില്‍ ഉപേക്ഷിച്ച കേസില്‍ അന്വേഷണം തുടരുന്നുതിനിടെയാണ് വീണ്ടും സമാന സംഭവം. ഇന്ന് രാവിലെയാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കാറിലെത്തിയ സംഘം വഴിയരികില്‍ നിന്ന യുവാവിനെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി വേഗത്തില്‍ കടന്നുകളഞ്ഞത്. ഓട്ടോ ഡ്രൈവര്‍മാരാണ് പൊലീസിനെ വിവരമറിയിച്ചത്

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാഞ്ഞെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി.ദേശീയ പാതയിലെ ക്യാമറകളും പരിശോധിച്ചു. സാമ്പത്തിക തര്‍ക്കമാണോ തട്ടികൊണ്ടുപോകലിന് പിന്നിലെന്നതടക്കം അന്വേഷിക്കുന്നുണ്ട് ചിലരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *