മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു; താഴെയിറങ്ങി തലക്കടിച്ച് കൊലപ്പെടുത്തി,ഒടുവിൽ കീഴടങ്ങി

തൃശൂർ: വാടാനപ്പള്ളിയിൽ മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂർ, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതിൽ വീട്ടിൽ അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറ വീട്ടിൽ സാജൻ ചാക്കോയെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വാടാനപ്പള്ളിക്കടുത്ത് മോളു ബസാറിലെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആളുകളായിരുന്നു കൊല്ലപ്പെട്ട ആളും പ്രതിയും. ഇരുവരും വ്യാപാര സ്ഥാപനത്തോട് ചേർന്ന് വാടകവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11.30ന് വാടക വീടിന്റെ ഒന്നാം നിലയിൽ വച്ച് മദ്യപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ സാജൻ ചാക്കോ, അനിൽകുമാറിനെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. പിന്നാലെ ഇറങ്ങി വന്ന് വലിയ സിമന്റ് ഇഷ്ടിക കൊണ്ട് തലയിലും നെഞ്ചത്തുമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതക ശേഷം പ്രതി തന്നെയാണ് പലചരക്ക് മൊത്തം വ്യാപാര സ്ഥാപന ഉടമയെയും വാടാനപ്പള്ളി പൊലീസിനെയും വിളിച്ച് വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് ഇരുവരും ഇവിടെ ജോലിക്ക് എത്തിയതെതെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഇരുവരും തമ്മിൽ മുമ്പ് തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും മദ്യപിച്ചുണ്ടായ വാക്കുകൾക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *