മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ അനുവദിക്കില്ല; ശക്തമായി എതിർക്കും: എഐടിയുസി

സീപ്ലെയിൻ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐടിയുസി. മത്സ്യബന്ധന മേഖലയിൽ പദ്ധതി അനുവദിക്കില്ലെന്ന് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്നും ആഞ്ചലോസ് വ്യക്തമാക്കി. 20- തീയതി ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കും.

വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതിൽ എതിർപ്പില്ല. 2013 ൽപദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലായതിനാലാണ്  അന്ന് പ്രതിഷേധിച്ചത്. ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഒന്നിച്ചാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സീപ്ലെയിന്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് പദ്ധതിയെ എതിര്‍ത്തതിരുന്നുവെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റിയ ശേഷമാണ് പദ്ധതിയെന്നാണ് എല്‍ഡിഎഫ് വാദം. 

കഴിഞ്ഞ ദിവസം ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിലാണ് ലാൻഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പൻ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, പി രാജീവ്‌, വി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന വികസനത്തിന്‌ ഒരു തടസമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണ്. ഉൾപ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയിൽ എത്തിപെടുക വെല്ലുവിളിയാണ്. സീ പ്ലെയിൻ കൊണ്ട് ഈ പരിമിതി മറികടക്കാൻ പറ്റുമെന്നും റിയാസ് പറഞ്ഞു. സമീപ ഭാവിയിൽത്തന്നെ സീ പ്ലെയിനുകൾ അവതരപ്പിക്കാൻ കഴിയുമോ എന്നാണ് സംസ്ഥാന സർക്കാർ ഉറ്റുനോക്കുന്നത്. മൈസുരുവിൽ നിന്നാണ് ജലവിമാനം കൊച്ചിയിലെത്തിയത്. കനേഡിയൻ കമ്പനിയുടെ ജലവിമാനമാണ് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *