കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാൻ പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി.
നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. പ്രിയ വർഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലായിരുന്നു നടപടി. ഇന്ന് ഹർജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു.
അതേസമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകി. എന്നാൽ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.
തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും 8 വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. കെ.കെ രാഗേഷിൻറെ ഭാര്യ പ്രിയാ വർഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവർ അധ്യാപികയായി തൃശൂർ കേരള വർമ കോളേജിൽ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അപേക്ഷയിൽ സമർപ്പിച്ചിരിക്കുന്നത്.
പ്രിയാ വർഗീസിന് 2019 ന് ശേഷം എട്ട് വർഷത്തെ അധ്യാപന പരിചയമുണ്ടെങ്കിലേ അസോസിയേറ്റ് പ്രൊഫസർ തസ്കികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ. 2019 ൽ പിഎച്ച്ഡി നേടിയ പ്രിയാ വർഗീസ് ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ജോലി ചെയ്തു. 2021 ജൂണിൽ കേരള വർമ്മയിൽ വീണ്ടും അധ്യാപക തസ്തികയിൽ പ്രവേശിച്ചു. ജൂലൈയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടായി. അങ്ങനെയെങ്കിൽ പ്രിയാ വർഗീസിന് ഒരു മാസം മാത്രമേ അധ്യാപന പരിചയം ഉള്ളൂവെന്നാണ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി അടക്കം ആരോപിക്കുന്നത്.