മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്ന് വി ഡി സതീശൻ. ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത്. സർക്കാർ നിഷ്‌ക്രിയമായിരുന്നു. ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. അവരാണ് മൃതശരീരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. ഡിസിസി പ്രസിഡൻറിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല. ഷിയാസിനെ ഒന്നരമണിക്കൂറോളം പോലീസ് ജീപ്പിൽ കറക്കി.
പോലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പോലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണ്. രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പോലീസ് കാണിക്കുന്നത്. മാത്യൂ കുഴൽനാടനോടുള്ള വിരോധം തീർക്കാൻ കിട്ടുന്ന ഒരു അവസരവും പിണറായി വിജയൻ കളയുന്നില്ല. കോതമംഗലത്ത് വൈകാരികമായ പ്രതിഷേധമാണ് നടന്നത്. കളക്ടർ ചർച്ചയ്ക്ക് വരുന്നത് മന്ത്രി പി രാജീവ് വിലക്കി. പ്രശ്‌നം വഷളാക്കാനാണ് മന്ത്രി ശ്രമിച്ചത്. കള്ള കേസുകൾ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കിൽ മന്ത്രിയോ, ഉദ്യോഗസ്ഥരോ വരുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിൻറെ കൃത്യ വിലോപത്തിനെതിരെ എവിടെയാണ് പ്രതിഷേധിക്കേണ്ടത്?. തിരിച്ചടിക്കാൻ കോൺഗ്രസിന് ശക്തിയുണ്ട്.10 ലക്ഷം കൊടുത്താൽ പ്രശ്‌നം തീരില്ല. ദൈവാധീനം കൊണ്ടാണ് ആനയിൽ നിന്ന് പലരും രക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു