പെരിയാറിലെ മത്സ്യകുരുതിക്ക് പിന്നാലെ മലനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലംമാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. ഏലൂരിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സതീഷ്. പെരുമ്പാവൂർ റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്റൽ എൻജിനീയർ എം.എ. ഷിജുവിനെയാണ് പകരം നിയമിച്ചിട്ടുള്ളത്. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.
അതേസമയം പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തുന്നു. സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കും. കുഫോസിലെ വിദഗ്ധ സമിതിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. വെള്ളത്തിന്റെ സാമ്പിൾ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രാസമാലിന്യം എന്താണെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.