പാറമേക്കാവിൻ്റെയും തിരുവമ്പാടിയുടേയും വേല ; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കളക്ടർ

തൃശ്ശൂർ പൂരം പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

തൃശ്ശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാൻ കാരണം. പുതിയ നിയമപ്രകാരം 200 മീറ്റർ ദൂരമാണ് വേണ്ടത്. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടർ നിഷേധിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *