പാക് ബോട്ടിൽ 15,000 കോടിയുടെ രാസലഹരി പിടികൂടി

പാക്കിസ്ഥാൻ‌ ബോട്ടിൽ നിന്ന് 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നു പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ഇന്ത്യൻ നേവിയും നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) അറബിക്കടലിൽ നടത്തിയ തിരച്ചിലിലാണു  മെത്താംഫെറ്റമിൻ എന്ന രാസലഹരി കണ്ടെത്തിയത്. 

പേരില്ലാത്ത ബോട്ടിൽ നിന്നു പാക്കിസ്ഥാൻ സ്വദേശിയെന്നു സംശയിക്കുന്ന ആളെയും പിടികൂടി. പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശിയായ പ്രതിയെ കൊച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം എൻസിബി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പിടിച്ചെടുത്ത ലഹരിമരുന്നിനു രാജ്യാന്തര വിപണിയിലുള്ള വില കണക്കാക്കിയാണു 15,000 കോടി രൂപയെന്ന് മൂല്യം കണക്കാക്കുന്നത്. സാംപിളിന്റെ രാസപരിശോധന പൂർത്തിയായാൽ മാത്രമേ യഥാർഥ വില വ്യക്തമാവൂ.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട റാക്കറ്റ് ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരി കടത്തു വർധിച്ചതോടെ ‘ഓപ്പറേഷൻ സമുദ്രഗുപ്ത’യെന്ന പേരിൽ എൻസിബിയും നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *