പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറി; യാത്രക്കാരനെ അറസ്റ്റു ചെയ്തു

നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരനെ അറസ്റ്റുചെയ്തു. കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എഐ 682-വിമാനത്തിലെ യാത്രക്കാരൻ മനോജ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്.

എക്സറേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം ചെക്ക്പോയിന്റിനടുത്തെത്തിയപ്പോൾ ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ’യെന്ന് മനോജ് കുമാർ സുരക്ഷാ ജീവനക്കാരനോട് ചോദിച്ചു. മനോജിന്റെ ചോദ്യത്തെ തുടർന്ന് സുരക്ഷാ ജീവനക്കാരുൾപ്പെടെയുള്ളവർ ആശങ്കയിലായി.

ഉടൻ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. യാത്രക്കാരന്റെ എല്ലാ ബാഗുകളും ബോംബ് സ്ക്വാഡ് ഉൾപ്പെടെ വിശദമായി പരിശോധിച്ചു. ഭീഷണിയില്ലെന്ന് തെളിഞ്ഞെങ്കിലും ഇയാളെ കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറി. വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. 

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ച കാര്യം വിമാനത്താവള അധികൃതർ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികളും യാത്രക്കാർക്ക് അറിയിപ്പ് നൽകുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *