സോളാർ ആരോപണങ്ങളിൽ നിയമസഭയിൽ അർധസത്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കി സത്യം കൈയിലിരിപ്പുണ്ടെന്നും കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് (ബി) നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാർ കേസിൽ ആർ.ബാലകൃഷ്ണപിള്ള ഇടപെട്ടിട്ടുണ്ടെങ്കിൽ യു.ഡി.എഫിന്റെ ചില പ്രമുഖനേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്ന് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണം. എനിക്കെതിരേ പറഞ്ഞാൽ കഥ മുഴുവൻ പറയാൻ കഴിയുന്ന അനേകം ആളുകളുണ്ട്. മുഖ്യമന്ത്രിയും ഞാനും ഗൂഢാലോചന നടത്തിയെന്ന് 77 പേജുള്ള സി.ബി.ഐ. റിപ്പോർട്ടിലെങ്ങും പറഞ്ഞിട്ടില്ല. ഗൂഢാലോചന നടത്തി ജീവിക്കേണ്ട ഗതികേട് ഗണേഷ്‌കുമാറിനില്ല. കഴിഞ്ഞ 22 വർഷമായി തന്നെക്കുറിച്ചു പറയാൻ പാടില്ലാത്ത വൃത്തികേടുകൾ പറഞ്ഞിട്ടും ഇരു മുന്നണിയിലും മത്സരിച്ച് ഭൂരിപക്ഷംകൂട്ടിയെന്നത് അഭിമാനമാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
കേരള കോൺഗ്രസ് (ബി) ബാലകൃഷ്ണപിള്ളയും മോനും മാത്രമുള്ള പാർട്ടിയല്ല, 50,000-ത്തിലധികം സജീവാംഗങ്ങളുണ്ട്. ഇടതുമുന്നണിയിലെത്തിയത് അധികാരം കൈയാളാനല്ല, അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.