നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്. 

തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇതിനെ എതിർത്ത് ദിലീപ് ഹർജി നൽകി. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. 

തുടർന്ന് കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ രഞ്ജിത്ത് മാറാറെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു.  മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ടെന്നും ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ചോർത്തിയ പ്രതികൾ ഉണ്ടെങ്കിൽ കണ്ടെത്തണം. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞിരുന്നു. 

 

Leave a Reply

Your email address will not be published. Required fields are marked *