‘ഞാൻ ഇറങ്ങുമ്പോൾ എന്റെ പിൻഗാമിയെ കണ്ടുവയ്ക്കുന്നത് ശരിയാണോ?, ഇതെന്ത് സ്ഥാനാർത്ഥി നിർണയം’; ഷാഫിക്കും രാഹുലിനുമെതിരെ ഗണേശ് കുമാർ

താൻ മാറുമ്പോൾ തന്റെ ശിഷ്യന് സീറ്റ് എന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്ന് കെ.ബി ഗണേശ് കുമാർ. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ചുകൊണ്ടാണ് ഗണേശിന്റെ പ്രതികരണം. വികസനമാണ് ലക്ഷ്യമെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

ഗണേശിന്റെ വാക്കുകൾ

പാലക്കാടൊക്കെ ഇടതുപക്ഷം വൻ വിജയം നേടും. പഴയകാലാവസ്ഥയല്ല. എൽഡിഎഫിന്റെ മതേതര നിലപാടുകളിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. സർക്കാരിനെതിരെ നെഗറ്റീവ് ആയിട്ടുള്ള വാർത്തകൾ തിരിച്ചുവിടാൻ ഒരു സംഘം ശ്രമിക്കുന്നുണ്ട്. അതൊന്നും ജനങ്ങൾ വിശ്വസിക്കില്ല. ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ കാര്യത്തിൽ നല്ല ബോധ്യമുള്ളവരാണ്. വികസനത്തിൽ വളരെ പിറകിലാണ് പാലക്കാട്. വികസനമാണ് ലക്ഷ്യമെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം. പി.സരിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വളരെ വ്യക്തതയുള്ളതാണ്. ഞാൻ ഇറങ്ങുമ്പോൾ എന്റെ പിൻഗാമിയെ കണ്ടുവയ്ക്കുന്നത് ശരിയാണോ? ഇതെന്ത് സ്ഥാനാർത്ഥി നിർണയമാണെന്നേ ചോദിച്ചുള്ളൂ. ചില ആളുകൾ പച്ച പിടിക്കുന്നു. അവരുടെ തണലിൽ മറ്റുചിലർ വളരുന്നു. അവർക്ക് മാത്രമേ രക്ഷയുള്ളൂ. പിടിപാടുള്ളവർക്ക് കൊള്ളാം എന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയം.

വയനാടിന്റെ കാര്യത്തിൽ വന്നവർ എന്തെങ്കിലുമൊക്കെ ചെയ്താൽ കുഴപ്പമില്ല. വന്നിട്ടങ്ങ് പോകരുത്. ആര് എവിടുന്ന് വരുന്നതിലും കുഴപ്പമില്ല. നാട്ടുകാർക്ക് എന്തെങ്കിലും ഉപകാരമുണ്ടാകണമെന്ന് നാട്ടുകാർ ഓർത്താൽ മതി. എം.പിയെ കാണാൻ ഡൽഹിക്ക് പോകേണ്ടി വരരുത്. എം.പിയുടെ പ്രതിനിധിയെ കണ്ടിട്ട് കാര്യമില്ലല്ലോ?

Leave a Reply

Your email address will not be published. Required fields are marked *