ചരിത്രത്തിൽ ആദ്യമായി ഭക്ഷ്യസുരക്ഷയിൽ മറ്റ് സംസ്ഥാനങ്ങളെ പിന്തളളി ഒന്നാം സ്ഥാനം നേടി കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൺസുഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഭക്ഷ്യ സുരക്ഷയിൽ കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ഒന്നാം സ്ഥാനമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവിൽ നേടിയത്. ഈ കാലത്ത് 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം വളർച്ച ഇക്കുറി കൈവരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.