കൊടകര കള്ളപ്പണക്കേസിൽ ഹവാല ഏജന്റ് ധർമ്മരാജന്റെ മൊഴി പുറത്ത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കർണാടകയിൽ നിന്നും എത്തിച്ച കള്ളപ്പണം 41.40 കോടി രൂപയാണ്. അതിൽ കർണാടകയിൽ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപ. മറ്റു ഹവാല റൂട്ടു വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചുവെന്ന് ധർമ്മരാജന്റെ മൊഴിയിൽ പറയുന്നു.
കൊണ്ടു വന്ന പണത്തിൽ രണ്ടു സ്ഥലത്തായി 7.90 കോടി രൂപ കവർച്ച ചെയ്യപ്പെട്ടു. സേലത്ത് കവർന്നത് 4.40 കോടിയാണ്. കൊടകരയിൽ കവർന്നത് 3.50 കോടി രൂപയുമാണ്. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. കണ്ണൂരിലേക്ക് 1.40 കോടി നൽകി.
കാസർകോട് ഒന്നര കോടി രൂപയാണ് നൽകിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നൽകി. തൃശൂരിലെത്തിയത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധർമ്മരാജൻ ആദ്യ അന്വേഷണ ഏജൻസിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനൊപ്പം അമിത് ഷായെ കണ്ടിട്ടുണ്ട് എന്ന് ധർമ്മരാജൻ മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്.