കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർത്ഥ പ്രയോഗം; പോക്സോ കേസിൽ റിപ്പോർട്ടർ ചാനലിനെതിരായ മുൻകൂർ ജാമ്യം

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ കെ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. ഇതേ കോടതി പ്രതികൾക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

പ്രതികൾക്കെതിരെ ചുമത്തിയ പോക്സോ കേസ് നില നിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും നിരീക്ഷിച്ചു. എന്നാൽ, പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി അറിയിച്ചു. സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായുള്ള ടെലി സ്കിറ്റായിരുന്നെന്നും സ്കൂൾ വിദ്യാർത്ഥിനിയുടെയും മാതാപിതാക്കളുടെയും അനുമതിയോടെയാണ് അത് ചിത്രീകരിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം.

കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *