കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കി സുപ്രീംകോടതി. ബാങ്ക് മുന്‍ സെക്രട്ടറി ആര്‍.മാധവന്‍ പിള്ളയുടെ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്രമക്കേടിൽ ഇഡി കേസ് എടുത്തത്. എന്നാൽ ഹൈക്കോടതിക്ക് ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഇഡി എടുത്ത ഇസിഐആറും കോടതി റദ്ദാക്കി. കേസിൽ ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി എസ് സൂധീർ, അരുൺചന്ദ്രൻ എന്നിവർ ഹാജരായി.
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ ബാങ്കുകളിലൊന്നായ ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ 20 കോടിയിലധികം രൂപയുടെ തിരിമറി നടന്നെന്നാണ് റിപ്പോർട്ടുകൾ. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ഇടമുളയ്ക്കൽ സഹകരണ ബാങ്കിലെ നിക്ഷേപകൻ നല്‍കിയ ഹര്‍ജിയിലായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്.