ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഉസാമ തബാഷിനെ ഇസ്രയേൽ കൊലപ്പെടുത്തി

തെക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. അതേസമയം, ഇസ്രയേല്‍ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.

ഖാന്‍ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ ഒട്ടേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ തബാഷ് വഹിച്ചിരുന്നു. തെക്കന്‍ ഗാസയിലെ ഹമാസിന്റെ സായുധവിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് എക്സ് പോസ്റ്റില്‍ പറയുന്നു.

യുദ്ധസമയത്ത് തബാഷിന്റെ യൂണിറ്റ് ഗാസയിലെ ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇസ്രയേലിനെതിരേയുള്ള ഹമാസിന്റെ നീക്കങ്ങള്‍ക്ക് തബാഷിന്റെ മരണം തിരിച്ചടിയാണെന്നും ഐ.എഡി.എഫ്. വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. ഗാസയില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 100 കടന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 190 കുട്ടികളുള്‍പ്പെടെ 510 പേര്‍ മരിച്ചെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഇസ്രയേല്‍ തകര്‍ത്തു. 2017-ല്‍ നിര്‍മാണം പൂര്‍ത്തിയായ തുര്‍ക്കിഷ് – പലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയാണ് വെള്ളിയാഴ്ച തകര്‍ത്തത്. 2023-ല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതോടെ ഈ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവഗണിച്ച് വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ഈ മേഖല തിരിച്ചുപിടിക്കുകയും ആശുപത്രി തകര്‍ക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *