സൈന്യത്തിന്റെ 653 വെടിയുണ്ടകൾ കാണാതായി; വ്യാപക പരിശോധന: നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

സൈന്യത്തിന്റെ പക്കൽ നിന്ന് വെടിയുണ്ടകൾ കാണാതായതിനെത്തുടർന്ന് രണ്ട് ലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന നഗരത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. സൈന്യത്തിന്‍റെ 653 റൈഫിൾ ബുള്ളറ്റുകൾ കാണാതായതിനെത്തുടർന്ന് അവ കണ്ടെത്തുന്നതിനാണ് ഉത്തരകൊറിയയിലെ ഹെയ്സാൻ നഗരത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

മാർച്ച് ഏഴിനാണ് റൈഫിൾ ബുള്ളറ്റുകൾ കാണാതായതായി മേലുദ്യോഗസ്ഥരോട് സൈന്യം റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 25-നും മാർച്ച് 10-നും ഇടയിൽ, ചൈന അതിർത്തിയോട് ചേർന്ന് നിൽക്കുന്ന പ്രദേശത്തെ സൈന്യത്തെ പിൻവലിച്ച സമയത്താണ് ബുള്ളറ്റുകൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടതെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് പറയുന്നു.

നഷ്ടപ്പെട്ട 653 ബുള്ളറ്റുകൾക്കായി സൈനികർ രഹസ്യമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് മേലുദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്തത്. ഇതോടെ വ്യാപക തിരച്ചിൽ നടത്താനും ബുള്ളറ്റുകൾ തിരികെ ലഭിക്കുംവരെ നഗരത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനും കിം ജോങ് ഉൻ ഉത്തരവിടുകയായിരുന്നു.

നഗരത്തിലെ ഓരോ വീടുകളിലും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. വെടിയുണ്ടകൾ കാണാതായത് സംബന്ധിച്ച് ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ ശക്തമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, പരിശോധ ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ബുള്ളറ്റുകൾ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *