വിമാനത്തിൽനിന്നിട്ട ഭക്ഷണപ്പൊതി വീണ് ഗാസയിൽ 6 മരണം; പാരഷൂട്ട് വിടരാത്തതാണ് അപകട കാരണം

വിമാനത്തിൽനിന്നു താഴേക്കിട്ട സഹായപാക്കറ്റുകൾവീണ് 6 മരണം. ഭക്ഷണസാമഗ്രികൾ ഉൾപ്പെടെ നിറച്ച പെട്ടികളാണ് പാരഷൂട്ട് വിടരാതെ താഴേക്കുപതിച്ച് അപകടമുണ്ടാക്കിയത്. സഹായംകാത്തു താഴെ നിന്നവർക്കു മേലെയാണു പാക്കറ്റുകൾ വീണത്.

കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയിൽ യുഎസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വടക്കൻ ഗാസയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തിൽ മരിച്ചെന്നാണു റിപ്പോർട്ട്.

തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ആഴ്ചകൾക്കിടെ 20 ശിശുക്കളാണു മരിച്ചത്. സൈപ്രസിൽ നിന്നു കടൽവഴിയുള്ള സഹായം ഈ വാരാന്ത്യത്തോടെ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫായിൽ ഇസ്രയേൽ ആക്രമണം നടത്തരുതെന്നും അത് അംഗീകരിക്കാനാകില്ലെന്നും യുഎൻ അറിയിച്ചു. കനത്ത ആൾനാശമാകും ഇങ്ങനെ സംഭവിച്ചാൽ നടക്കുകയെന്നും യുഎൻ മുന്നറിയിപ്പു നൽകി.

ചെങ്കടലിൽ ഇന്നലെ വീണ്ടും സ്ഫോടനങ്ങളുണ്ടായെങ്കിലും കപ്പലുകളൊന്നും തകർന്നില്ല. പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു എണ്ണക്കപ്പൽ മുങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *