വിദേശ രാജ്യങ്ങൾക്കുളള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മരവിപ്പിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കുമുള്ള സഹായങ്ങളാണ് 90 ദിവസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങൾക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് സഹായമായി നൽകുന്നത്. ഇത് പൂർണ്ണമായി നിലയ്ക്കുന്നത് പല ദരിദ്ര, വികസ്വര രാജ്യങ്ങളേയും ബാധിക്കും. അർഹരായവർക്ക് മാത്രം സഹായം പുനഃസ്ഥാപിക്കും എന്നാണ് ട്രംപിന്റെ നിലപാട്.
കാട്ടുതീ നാശമുണ്ടാക്കിയ മേഖലകളിൽ ഡോണൾഡ് ട്രംപിന്റെ സന്ദർശനം
ലോസ് ആഞ്ജലസിൽ കാട്ടുതീ നാശം ഉണ്ടാക്കിയ മേഖലകളിൽ സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദുരന്തബാധിതരുമായി ട്രംപ് സംസാരിച്ചു. നാശനഷ്ടമുണ്ടായ മേഖലകളിൽ വ്യോമ നിരീക്ഷണം നടത്തി. തീപിടുത്തം തടയുന്നതിൽ ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസോമിന് വീഴ്ച പറ്റിയെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. വിമർശനം മറന്ന് ഗവർണർ ട്രംപുമായി കൂടിക്കാഴ്ച നടത്തി. കാട്ടുതീ പ്രശ്നം പരിഹരിക്കാൻ യോജിച്ച് പ്രവർത്തിക്കുമെന്ന് ഗവർണർ പറഞ്ഞു.