യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ല; വിമർശനവുമായി ട്രംപ്

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.  വൈറ്റ് ഹൗസില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്‍റെ വിമര്‍ശനം. 

‘മാക്രോണ്‍ എന്‍റെ നല്ല സുഹൃത്താണ്,കെയിര്‍ സ്റ്റാമറെ ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. പക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല’ ട്രംപ് പറഞ്ഞു.

യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും ട്രംപും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം ഒരു കൂടിക്കാഴ്ച തീരുമാനിച്ചത്.  യുദ്ധം അവസാനിപ്പിക്കുന്നതില്‍ സെലന്‍സ്കിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സെലന്‍സ്കി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പ്രാധാന്യമുള്ള കാര്യമല്ലെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. 

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ചൊവ്വാഴ്ച്ചയും യു കെ പ്രധാനമന്ത്രി സ്റ്റാർമർ വ്യാഴാഴ്ചയുമാണ് വൈറ്റ് ഹൗസിലെത്തുക. യുക്രൈൻ – റഷ്യ വിഷയം തന്നെയാണ് പ്രധാന അജണ്ട. ട്രംപിന്‍റെ വ്യാപാര തീരുവ നയത്തിലും ചർച്ചകളുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനടക്കം തീരുമാനിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ ചര്‍ച്ചയ്ക്കായി കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *