ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്; ഗാസയിൽ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ ഗാസയിൽ ഉപരോധം നേരിടുന്നവരെ സഹായിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സായുധ സംഘടനയായ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മാർപാപ്പയുടെ പ്രതികരണം.

‘കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ പൗരന്മാർ ആരും സംഘർഷത്തിന്റെ ഇരകളാകരുത്. ഗാസയിൽ എല്ലാറ്റിനും മേലെ, മാനുഷികാവകാശങ്ങൾ മാനിക്കപ്പെടണം. അവിടത്തെ മുഴുവൻ ജനങ്ങളെയും സഹായിക്കാൻ ഒരു മാനുഷിക ഇടനാഴി ഉറപ്പാക്കുന്നത് അടിയന്തരവും അത്യാവശ്യവുമാണ്’-വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ച നടന്ന പതിവുപ്രാർഥനയ്ക്കുശേഷമം മാർപാപ്പ അഭ്യർഥിച്ചു.

ഇതിനകംതന്നെ നിരവധി പേർ മരിച്ചു. വിശുദ്ധ ഭൂമിയിലോ യുക്രൈനിലോ മറ്റെവിടെയെങ്കിലുമോ ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്. യുദ്ധങ്ങൾ എപ്പോഴും പരാജയമാണ്. യുദ്ധം, വിദ്വേഷം, തീവ്രവാദം എന്നിവയ്ക്കെതിരേ ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാർഥിക്കാനും മാർപാപ്പ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *